മാനസിക സമ്മർദം, വ്യവസായിയും ജീവനൊടുക്കി; ആത്മഹത്യാ മുനമ്പായി അടൽസേതു കടൽപാലം

Advertisement

മുംബൈ: തിങ്കളാഴ്ച ബാങ്ക് ഡെപ്യൂട്ടി മാനേജർ ജീവനൊടുക്കിയതിനു പിന്നാലെ, 52 വയസ്സുകാരനായ വ്യവസായിയും കടൽപാലത്തിൽനിന്ന് ചാടി മരിച്ചു. മാട്ടുംഗ സ്വദേശിയായ ഫിലിപ്പ് ഹിതേഷ് ഷായാണ് ജീവനൊടുക്കിയത്.

ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു സംഭവം. നവിമുംബൈ പൊലീസും അഗ്നിരക്ഷാസേനയും ഉടനെ സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറച്ചുമാസങ്ങളായി അദ്ദേഹം മാനസിക സമ്മർദം നേരിട്ടിരുന്നെന്നും ചികിത്സ നടക്കുകയായിരുന്നെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

ദേശസാൽകൃത ബാങ്കിൽ ഉദ്യോഗസ്ഥനായ ബംഗാൾ സ്വദേശി സുശാന്ത് ചക്രവർത്തി (40) 3 ദിവസം മുൻപാണ് അടൽ സേതുവിൽനിന്ന് ചാടി ജീവനൊടുക്കിയത്. പിറ്റേന്നാണു മൃതദേഹം കണ്ടെത്താനായത്. ജോലി സമ്മർദത്തെത്തുടർന്നാണ് മരണം എന്നാരോപിച്ച് ഭാര്യ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസം രണ്ടിന് സ്വകാര്യ ബാങ്കിലെ അസോസിയേറ്റ് വൈസ് പ്രസിഡന്റായ പുനെ മലയാളി അലക്സ് ജോജിയും പാലത്തിൽനിന്നു കടലിലേക്കു ചാടി ജീവനൊടുക്കി. ജോലിസമ്മർദം കാരണമാണ് ജീവനൊടുക്കിയതെന്നാണു ബന്ധുക്കളുടെ ആരോപണം.

അടൽ സേതു കടൽപാലത്തിൽനിന്ന് ചാടി ജീവനൊടുക്കുകയും ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്യുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ പാലത്തിന് ഇരുവശത്തും സുരക്ഷാവേലി ഒരുക്കണമെന്ന് മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ ഡവലപ്മെന്റ് അതോറിറ്റിയോട് (എംഎംആർ‍ഡിഎ) പൊലീസ് ആവശ്യപ്പെട്ടു. 22 കിലോമീറ്റർ നീളമുള്ള പാലം 16.5 കിലോമീറ്ററോളം കടലിലൂടെയും 5.5 കിലോമീറ്ററോളം കരയിലൂടെയുമാണു കടന്നുപോകുന്നത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

LEAVE A REPLY

Please enter your comment!
Please enter your name here