ഹരിയാന, ബിജെപിക്ക് കോണ്‍ഗ്രസിനെ നിലംപരിശാക്കിയ മുന്നേറ്റം

Advertisement class="td-all-devices">

ചണ്ഡീഗഡ്. ഹരിയാനയില്‍ ബി ജെ പിയുണ്ടാക്കിയത് കോണ്‍ഗ്രസിനെ നിലംപരിശാക്കിയ മുന്നേറ്റം. ഭരണം പിടിച്ചുവെന്ന പ്രതീക്ഷയില്‍ പാര്‍ട്ടി ആസ്ഥാനത്ത് ആഘോഷങ്ങള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് കണക്കില്‍ വന്‍ ട്വിസ്റ്റ് സംഭവിച്ചത്. കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കി വമ്പന്‍ കുതിപ്പാണ് ഇപ്പോള്‍ ബി ജെ പി നടത്തുന്നത്. നിലവില്‍ 49 സീറ്റിലാണ് ബി ജെ പി മുന്നേറ്റം. കോണ്‍ഗ്രസ് ആകട്ടെ 36 ലേക്ക് ചുരുങ്ങി. 6 സ്വതന്ത്രരും മുന്നേറുന്നുണ്ട്. ഇതോടെ സംസ്ഥാനത്ത് ബി ജെ പി മൂന്നാമതും അധികാരത്തിലേറുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

പോസ്റ്റല്‍ വോട്ടുകളും ബാലറ്റുകളും എണ്ണി തുടങ്ങിയപ്പോള്‍ ആദ്യ ലീഡ് ലഭിച്ചത് കോണ്‍ഗ്രസിനായിരുന്നു. എന്നാല്‍ ആദ്യ നാല് റൗണ്ട് കഴിഞ്ഞതോടെയാണ് ബിജെപിയുടെ സീറ്റുകള്‍ കുതിക്കാന്‍ തുടങ്ങിയത്. നിലവില്‍ പല സീറ്റുകളിലും കോണ്‍ഗ്രസിന്റെ ലീഡ് ആയിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് എന്നാണ് റിപ്പോര്‍ട്ട്. തെക്കന്‍ ഹരിയാന ഉള്‍പ്പെടെയുള്ള മേഘലകള്‍ ബി ജെ പി തൂത്തുവാരുന്നതാണ് കാഴ്ച. മാത്രമല്ല ജാട്ട് വോട്ടുകളും ബി ജെ പിയിലേക്ക് ഒഴുകിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം കോണ്‍ഗ്രസിന് വിമതരാണോ പണികൊടുത്തത് എന്ന നിരീക്ഷണവും ഉയരുന്നുണ്ട്. സീറ്റ് ലഭിക്കാത്തതിനെ ചൊല്ലി നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. ഇതില്‍ പലരും സ്വതന്ത്രരായി മത്സരിക്കുകയും ചെയ്തു. ഇവരെല്ലാം തന്നെ വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. കോണ്‍ഗ്രസ് വിമതര്‍ക്കെതിരെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയായിരുന്നു ബി ജെ പി ഇറക്കിയത്. ഇതുവഴി വോട്ട് ഭിന്നിപ്പിക്കുകയാണ് ബി ജെ പി ലക്ഷ്യം. ഇതും വിജയം കണ്ടെന്ന് വേണം കരുതാന്‍.