ട്രെയിനിൻറെ എമർജൻസി വിൻഡോയിലൂടെ എട്ട് വയസുകാരി താഴെ വീണു; രാത്രിയിൽ 16 കിലോമീറ്റർ നടന്ന് രക്ഷാപ്രവർത്തനം

Advertisement

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് താഴെവീണ പെൺകുട്ടിയെ രക്ഷപ്പെടുത്താനായി പൊലീസും ആർപിഎഫ് ഉദ്യോഗസ്ഥരും നടത്തിയത് കഠിന പ്രയത്നം. രാത്രിയെ വകവയ്ക്കാതെ ഉദ്യോഗസ്ഥർ 16 കിലോമീറ്റർ ദൂരം കാൽനടയായി നടത്തിയ തെരച്ചിലിന് ഒടുവിലാണ് എട്ടുവയസ്സുകാരിയെ കണ്ടെത്തിയത്. കുട്ടിയെ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുന്നതിൻറെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. വീഴ്ചയിൽ ശരീരത്തിനേറ്റ ചെറിയ പരിക്കുകൾ ഒഴിച്ചാൽ കുട്ടി സുരക്ഷിതയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുട്ടി ലളിത്പൂരിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സതേടി.

മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യവേ ട്രെയിനിൻറെ എമർജൻസി വിൻഡോയിലൂടെയാണ് കുട്ടി പുറത്തേക്ക് തെറിച്ച് വീണത്. അപകടം നടന്ന ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതാണ് കുട്ടിയെ കണ്ടെത്താൻ സഹായകരമായത്. ഉത്തർപ്രദേശ് പൊലീസാണ് തങ്ങളുടെ സമൂഹ മാധ്യമത്തിലൂടെ രക്ഷാപ്രവർത്തന വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ എടുത്തു കൊണ്ട് നിൽക്കുന്ന ദൃശ്യങ്ങൾ കാണാം.

എട്ടുവയസ്സുകാരിയുടെ ജീവൻ രക്ഷിക്കാനായി പരിശ്രമിച്ച ആർപിഎഫ് ഉദ്യോഗസ്ഥരെയും, റെയിൽവേ ഉദ്യോഗസ്ഥരെയും ജിആർപി ജാൻസി അഭിനന്ദിച്ചു. കുട്ടി ട്രെയിനിൽ നിന്ന് വീണുവെന്ന് അറിഞ്ഞ ഉടൻ തന്നെ ഉദ്യോഗസ്ഥർ നടത്തിയ വേഗത്തിലും ഏകോപനത്തോടും കൂടിയ തെരച്ചിലാണ് കുട്ടിയെ രക്ഷപ്പെടുത്താൻ സഹായിച്ചത്. രാത്രിയെ വകവയ്ക്കാതെ 16 കിലോമീറ്റർ അധികം ദൂരം വിവിധ ടീമുകളായി ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ കണ്ടെത്തിയ ഉടൻ തന്നെ ഒരു ചരക്ക് തീവണ്ടി നിർത്തി, കുട്ടിയെ അതിൽ കയറ്റി അതിവേഗം ലളിത്പൂരിലെത്തിച്ച് ചികിത്സ ഉറപ്പാക്കി. രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും അർപ്പണബോധത്തെ സമൂഹ മാധ്യമ ഉപയോക്താക്കളും അഭിനന്ദിച്ചു. ഒപ്പം കുട്ടിയുടെ മാതാപിതാക്കളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ മുഴുവൻ ഉദ്യോഗസ്ഥർക്കും നന്ദി അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here