ഭോപ്പാൽ: മധ്യപ്രദേശിൽ ഇതര മതത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിക്കാൻ എത്തിയ യുവാവിന് കോടതിയിൽവച്ചു മർദനം. ഭോപ്പാലിലെ ജില്ലാ കോടതിയിൽ വച്ചാണ് നർസിങ്പുർ സ്വദേശിക്കു ക്രൂരമർദനമേറ്റത്. ഇതിന്റെ വിഡിയോ പ്രചരിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും വിഡിയോയുടെ ആധികാരികത പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
പിപാരിയ സ്വദേശിനിയെ കോടതിയിൽവച്ചു വിവാഹം കഴിക്കാനെത്തിയതായിരുന്നു യുവാവ്. രേഖകൾ സാക്ഷ്യപ്പെടുത്താൻ അഭിഭാഷകനെ കാണാനെത്തിയപ്പോൾ രണ്ടുപേർ മർദിക്കുകയായിരുന്നു. യുവതിയെ നിർബന്ധിച്ചാണ് യുവാവ് കോടതിയിലേക്കു കൊണ്ടുവന്നതെന്ന് ആരോപിച്ചായിരുന്നു മർദനം. അഭിഭാഷകരിൽനിന്ന് വിവരം ലഭിച്ചപ്പോഴാണ് തങ്ങൾ ഇടപെട്ടതെന്നും മർദിച്ചവർ അറിയിച്ചു. തീവ്ര വലതുപക്ഷ സംഘടനയിൽപെട്ടവരാണ് മർദിച്ചതെന്നാണ് സൂചന.