ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസത്തിൽ ആളുകളുടെ ശ്രദ്ധ ആകർഷിച്ച് അരവിന്ദ് കെജ്‌രിവാളിന്റെ രൂപത്തിൽ വേഷമിട്ട കുട്ടി. ആം ആദ്മി പാർട്ടിയെ ഇഷ്ടപെടുന്ന അവ്യൻ ടോമർ എന്ന കുട്ടിയാണ് വോട്ടെണ്ണൽ ദിവസത്തിൽ കെജ്‌രിവാളിനെ പോലെ വേഷധാരണം ചെയ്ത് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.
വെള്ള നിറത്തിലുള്ള കോളറുള്ള നീല സെറ്ററും, പച്ച നിറത്തിലുള്ള ജാക്കറ്റുമാണ് കുട്ടി ധരിച്ചിരുന്നത്. ഇത് ശീതകാലത്ത് കെജ്‌രിവാൾ വാർത്താസമ്മേളനങ്ങൾക്ക് പോകുമ്പോൾ ഉപയോഗിക്കുന്ന കോസ്റ്റ്യൂം ആണ്. കെജ്‌രിവാളിനെ പോലെ വേഷമണിഞ്ഞ് എത്തിയ കുട്ടിയെ കാണാൻ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിരവധി ആരാധകർ എത്തിയിരുന്നു.
‘ഞങ്ങൾ എല്ലാ വോട്ടെണ്ണലിനും ഇവിടേക്ക് വരാറുണ്ട്. ബേബി മഫ്ലർ മാൻ എന്നാണ് അവ്യനെ എഎപി നേതാക്കൾ വിളിക്കുന്നതെന്നാണ് അവ്യന്റെ പിതാവ് രാഹുൽ ടോമർ പറഞ്ഞത്. ഇത് ആദ്യമായല്ല അവ്യൻ, കെജ്‌രിവാളിനെ പോലെ വേഷമണിയുന്നത്. 2022 ൽ നടന്ന തെരഞ്ഞെടുപ്പിലും ചുവപ്പ് നിറത്തിലുള്ള സെറ്ററും, മീശയും, എഎപിയുടെ ക്യാപ്പും ധരിച്ച് അവ്യൻ വന്നിരുന്നു. അന്ന് എഎപിയുടെ വിജയത്തിൽ മറ്റു കുട്ടികൾക്കൊപ്പം അവ്യനും ആഘോഷിച്ചിരുന്നു. നാല് വയസുകാരൻ അവ്യന്റെ ചിത്രം അന്നും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
അതേസമയം ഡൽഹിയിലെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. എക്സിറ്റ്പോൾ പ്രവചനങ്ങൾ നൽകിയ വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ പൂർണമായും തള്ളുന്ന എഎപി പ്രതീക്ഷ കൈവിട്ടിട്ടില്ല. കോൺഗ്രസ് എത്ര വോട്ട് നേടുമെന്നതും ഇത്തവണ നിർണായകമാകും.