ന്യൂഡെല്‍ഹി. അഴിമതിക്ക് എതിരെ പോരാടാൻ ഉദയം കൊണ്ട ആം ആദ്മി പാർട്ടി അസ്തമിച്ചത് അഴിമതിയില്‍.രാഷ്ട്രീയ ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്തരമൊരു വിരോധാഭാസം വേറേ കാണില്ല. ഈ തെരഞ്ഞെടുപ്പിലെ പരാജയം ആംആദ്മിയുടെ ഭാവി നിർണയിക്കുന്നത് കൂടിയാണ്.ആംആദ്മി പാർട്ടിക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടോ എന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
സാധാരണ ഒരു തിരഞ്ഞെടുപ്പുഫലമല്ല, വെട്ടേറ്റു വീണത് നേതൃത്വം തന്നെ.അടിയന്തരാവസ്ഥക്കുശേഷം ഇന്ദിരക്കും കോണ്‍ഗ്രസിനുമുണ്ടായ പരാജയത്തെപ്പോലെയല്ല ഇത്. കാലം വേറെ ശത്രു അമിതമായ ശേഷിയുള്ളവര്‍. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ആം ആദ്മി പാർട്ടിയുടെ കെട്ടുറപ്പിനെയാണ് ബാധിച്ചത്. പാർട്ടിയുടെ നെടുംതൂൺ അരവിന്ദ് കെജ്രിവാളിന്റെ പരാജയം പ്രവർത്തകരുടെ ആത്മവിശ്വാസത്തെ കൂടുതൽ കെടുത്തി. അധികാരവും ആത്മവിശ്വാസവും നഷ്ടപ്പെട്ട പാർട്ടിയുടെ നിലവിലെ ഭയം കൂറുമാറ്റം ആണ്. പാർട്ടിയിന്മേലുള്ള വിശ്വാസം നഷ്ടപ്പെട്ട് നേതാക്കൾ മറ്റു പാർട്ടികളിലേക്ക് അഭയം തേടുമോ എന്നാണ് ആംആദ്മി പാർട്ടിക്ക് ഉള്ളിലെ ആശങ്ക. പാർട്ടിയുടെ പല നേതാക്കളുമായി ബിജെപി ബന്ധപ്പെട്ടത് അരവിന്ദ് കേജ്രിവാൾ തന്നെ വ്യക്തമാക്കിയിരുന്നു.കൂട്ടത്തോടെ ഒരു കൂറുമാറ്റം ഉണ്ടായാൽ പാർട്ടിയുടെ ഭാവി അവതാളത്തിലാകും.ക്രിയാത്മക പ്രതിപക്ഷമായി നിയമസഭയിൽ ശക്തി കാട്ടാൻ ഒരുങ്ങുമ്പോഴും ആംആദ്മി പാർട്ടിയുടെ പ്രതിസന്ധികൾ ഒഴിയുന്നില്ല.
കള്ളപ്പണ-മദ്യനയ അഴിമതി കേസുകളിൽ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനാൽ നേതാക്കൾക്ക് ഒരിക്കൽക്കൂടി ജയിലിൽ പോകേണ്ടി വരുമോ എന്നതാണ് ആം ആദ്മി പാർട്ടിക്കുള്ളിലെ മറ്റൊരു ചർച്ച. നേതാക്കൾക്ക് ജയിലിൽ പോകേണ്ടി വന്നാൽ ഉണ്ടാകുന്ന നേതൃക്ഷാമം പാർട്ടിയുടെ ഭാവിയെ തന്നെ തകർക്കും.അധികാരത്തിൽ തിരിച്ചെത്തുന്ന ബിജെപിക്ക് കോൺഗ്രസിനേക്കാൾ ആംആദ്മി പാർട്ടി ആയിരിക്കും വെല്ലുവിളി.ബിജെപിയുടെ ഭരണനിർവഹണത്തിൽ ഏതെങ്കിലും തരത്തിൽ വീഴ്ചകൾ ഉണ്ടായാൽ ഡൽഹിയിലെ തെരുവുകൾ ആം ആദ്മി പാർട്ടി പ്രതിഷേധത്തിന്റെ വേദികൾ ആകുമെന്നതിൽ സംശയമില്ല.എന്നാല്‍ വീണ്ടുമൊരു തിരിച്ചുവരവിന് ആം ആദ്മി പാർട്ടിക്ക് മറികടക്കാൻ ഒരുപാടുണ്ട് കടമ്പകൾ.