ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എ.എ.പി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അതിർഷി. ലെഫ്റ്റനന്റ് ഗവർണറുടെ ഓഫിസിലെത്തിയാണ് അതിഷി രാജിക്കത്ത് കൈമാറിയത്.
ബി.ജെ.പിയുടെ പുതിയ മുഖ്യമന്ത്രി അധികാരമേല്‍ക്കുന്നത് വരെ അതിഷി കാവല്‍ മുഖ്യമന്ത്രിയായി തുടരും. 141 ദിവസത്തെ ഭരണത്തിന് ശേഷമാണ് അതിഷി രാജി സമർപ്പിച്ചിരിക്കുന്നത്.
മദ്യനയ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട അരവിന്ദ് കെജ്രിവാള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ രാജിവെച്ചതോടെയാണ് 2024 സെപ്റ്റംബർ 21മുതല്‍ അതിഷി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്.
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ എ.എ.പിയിലെ അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ തുടങ്ങിയ നേതാക്കളെല്ലാം പരാജയപ്പെട്ടിരുന്നു. കനത്ത വീഴ്ചക്കിടയിലും അതിഷിയുടെ വിജയം എ.എ.പിയുടെ മുഖം രക്ഷിച്ചു. കല്‍ക്കാജി സീറ്റില്‍ ബി.ജെ.പിയുടെ രമേശ് ബിധുരിയെ ആണ് അതില്‍ പരാജയപ്പെടുത്തിയത്.
ഡല്‍ഹിയില്‍ 27 വർഷത്തിന് ശേഷമാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. തുടർച്ചയായി നാലാം തവണയും ഡല്‍ഹിയില്‍ അധികാരം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തില്‍ ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാർട്ടിക്ക് (ആപ്) നഷ്ടമായത് 40 സീറ്റുകളാണ്. പാർട്ടി ദേശീയ കണ്‍വീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍, മുൻ ഉപമുഖ്യമന്ത്രിയും കെജ്രിവാളിന്റെ വലംകൈയുമായ മനീഷ് സിസോദിയ, മുൻ മന്ത്രിയും പാർട്ടി സ്ഥാപകരിലൊരാളുമായ സത്യേന്ദർ ജെയിൻ, പാർട്ടിയുടെ യുവ നേതാവും മന്ത്രിയുമായ സൗരഭ് ഭരദ്വാജ്, പാർട്ടി സ്ഥാപകാംഗവും മുതിർന്ന നേതാവുമായ സോമനാഥ് ഭാരതി, ഡെപ്യൂട്ടി സ്പീക്കർ രാഖി ബിർള തുടങ്ങിയ മുൻനിര നേതാക്കളെല്ലാം അടിപതറി വീണു.
2015ലും 2020ലും ഡല്‍ഹിയില്‍ പാർട്ടി നേടിയ വൻ വിജയങ്ങളില്‍ പട്ടികവർഗ, മുസ്‍ലിം വിഭാഗങ്ങളില്‍നിന്നു ലഭിച്ച വലിയ പിന്തുണ പ്രതിഫലിച്ചിരുന്നു. ഇത്തവണ വോട്ട് ഭിന്നിച്ചതോടെ ഭൂരിപക്ഷത്തില്‍ ഇളക്കം തട്ടിയെങ്കിലും ആപിനെ ഡല്‍ഹിയില്‍നിന്നു തുടച്ചുനീക്കുന്നതില്‍ തടഞ്ഞുനിർത്താൻ ഈ മേഖലക്ക് സാധിച്ചു.