ചെന്നൈ: തിരുപ്പതി ലഡുവിവാദത്തിൽ നാല് പേർ അറസ്റ്റിലായി. നെയ്യ് വിതരണം ചെയ്തവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരിൽ ലഡു നിർമ്മാണത്തിനുള്ള നെയ്യ് വിതരണം ചെയ്ത മൂന്ന് കമ്പനികളുടെ മേധാവി മാരും, ദിണ്ടിഗൽ എ ആർ ഡയറി ഡയറക്ടർ രാജശേഖറും ഉൾപ്പെടുന്നു. നിലവാരം കുറഞ്ഞ നെയ്യ് വിതരണം ചെയ്തു എന്ന പരാതിയിലാണ് അറസ്റ്റ് ഉണ്ടായത്.
തിരുപ്പതിയിൽ പ്രസാദമായി നൽകുന്ന ലഡ്ഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മൃഗക്കൊഴുപ്പിനൊപ്പം ഗുണനിലവാരമില്ലാത്ത ചേരുവകളും ലഡ്ഡു നിർമാണത്തിന് ഉപയോഗിക്കുന്നുണ്ടെന്നും വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇത്തരത്തിൽ സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചു. നെയ്യ് ഉപയോഗിക്കുന്നതിന് പകരം അവർ മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്നും എന്നാലിപ്പോൾ ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.