മുംബൈ; അശ്ലീല പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ യുട്യൂബർ റൺവീർ അലാബാദിയയ്ക്കും ചാറ്റ് ഷോയിൽ പങ്കെടുത്തവർക്കും ഉൾപ്പെടെ 40 പേർക്ക് സൈബർ പൊലീസ് സമൻസ് അയച്ചു. കൊമീഡിയൻ സമയ് റെയ്നയുടെ നേതൃത്വത്തിൽ നടത്തുന്ന ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ റിയാലിറ്റി ഷോയിൽ അലാബാദിയയുടെ അസഭ്യ പരാമർശവുമായി ബന്ധപ്പെട്ട് ഇൻഫ്ലുവൻസർമാരായ അപൂർവ മുഖിജ, ആശിഷ് ചഞ്ച്‌ലാനി എന്നിവരടക്കം നാല് പേരെ പൊലീസ് ചോദ്യം ചെയ്തു. പരിപാടി നേരത്തേ തയാറാക്കിയതല്ലെന്നും സ്വതന്ത്രമായി സംസാരിക്കാനാണ് എല്ലാവർക്കും നിർദേശം നൽകിയിരുന്നതെന്നും അപൂർവ മുഖിജയും ആശിഷും മൊഴി നൽകി.
ഷോയിലെ 18 എപ്പിസോഡുകളും നീക്കാൻ നിർമാതാക്കളോടു സൈബർസെൽ ആവശ്യപ്പെട്ടിട്ടുണ്ട്. അലാബാദിയയുടെ പരാമർശം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച 30 പേർക്കെതിരെ കേസെടുത്തു. ടോക് ഷോയിൽ പങ്കെടുത്ത മലയാളി വിദ്യാർഥിനിയോട് കേരളീയരുടെ സാക്ഷരതയെക്കുറിച്ച് മോശമായി സംസാരിച്ച വിധികർത്താവ് ജസ്പ്രീത് സിങ്ങിന്റെ പരാമർശവും വിവാദമായി.
മാതാപിതാക്കളുടെ ലൈംഗികതയുമായി ബന്ധപ്പെട്ടു ചാറ്റ്‌ഷോയ്ക്കിടെ നടത്തിയ വിവാദ പരാമർശത്തിനെതിരെ ബിജെപി നേതാവ് മൃണാൾ പാണ്ഡെ നൽകിയ പരാതിയിൽ ചൊവ്വാഴ്ചയാണ് അലാബാദിയയ്ക്കെതിരെ പൊലീസ് ആദ്യ കേസ് റജിസ്റ്റർ ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അലാബാദിയയ്ക്കെതിരെ കേസുകളുണ്ട്.