ചെന്നൈ: പ്രണയബന്ധത്തെ എതിർത്ത കാമുകിയുടെ അമ്മയെ യുവാവ് കൊലപ്പെടുത്തി. മുഗപ്പെയർ ഈസ്റ്റില്‍ താമസിച്ചിരുന്ന മുൻ ബി.എസ്.എൻ.എല്‍.
ജീവനക്കാരി മൈഥിലിയെയാണ് (64) മകളുടെ കാമുകൻ ശ്യാം കണ്ണൻ (22) ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്. അഭിപ്രായവ്യത്യാസത്തെ ത്തുടർന്ന് മൈഥിലിയുടെ ഭർത്താവ് ജയകുമാർ പിരിഞ്ഞു താമസിക്കുകയായിരുന്നു. മുഗപ്പെയറിലെ വീട്ടില്‍ മൈഥിലിയും സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മകളുമാണ് താമസിച്ചിരുന്നത്.
മകളുമായി പ്രണയത്തിലായിരുന്ന ശ്യാം ഇവരുടെ വീട്ടില്‍ നിത്യസന്ദർശനകനായിരുന്നു. എന്നാല്‍ ബന്ധത്തെ എതിർത്ത മൈഥിലി മകളെ പലതവണ വിലക്കി. എന്നാല്‍ ഇവർ ബന്ധം തുടർന്നു. കഴിഞ്ഞദിവസം രാത്രിയില്‍ ഈ വിഷയത്തില്‍ അമ്മയും മകളും തമ്മില്‍ വഴക്കുണ്ടായി. മകള്‍ ഫോണില്‍ വിളിച്ചു വിവരംപറഞ്ഞതോടെ ശ്യാം ഇവിടെയെത്തി.
വീടിന് പുറത്ത് ഇവർ സംസാരിച്ചു കൊണ്ടിരിക്കേ അവിടെ മൈഥിലി എത്തിയതോടെ വീണ്ടുംവഴക്കായി. ഇതിനിടെ മൂന്ന് പേരും വീട്ടിനുള്ളില്‍ കയറി. വീടിനുള്ളില്‍വെച്ചും വഴക്കുണ്ടാകുകയും മൈഥിലിയെ, ശ്യാം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.