ബെംഗളൂരു: യുവതിയുടെ അപകടമരണം ദുരഭിമാനക്കൊലയാണെന്ന് ആരോപിച്ച് സുഹൃത്ത് രംഗത്ത്. രാമോഹള്ളി സ്വദേശിനി സഹാന(20)യുടെ മൃതദേഹം ഹുസ്കൂർ തടാകത്തിൽനിന്നാണ് കഴിഞ്ഞദിവസം കണ്ടെത്തിയത്. പിതാവ് രാമമൂർത്തിയുടെ കൂടെ യാത്ര ചെയ്യവേ, സ്കൂട്ടർ നിയന്ത്രണംവിട്ട് തടാകത്തിലേക്കു മറിഞ്ഞെന്നാണ് ബന്ധുക്കൾ ഹെബ്ബഗോഡി പൊലീസിനെ അറിയിച്ചത്. തുടർന്ന്, പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
സഹാനയുടെ കൂടെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നിതിനാണ് യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകിയത്. ഇരുവരുടെയും പ്രണയത്തെ യുവതിയുടെ വീട്ടുകാർ എതിർത്തിരുന്നു. വ്യത്യസ്ത ജാതിയിൽപെട്ട ഇരുവരും തമ്മിലുള്ള പ്രണയം അംഗീകരിക്കില്ലെന്ന് രാമമൂർത്തി നേരത്തേതന്നെ നിതിനോട് പറഞ്ഞിരുന്നു. മറ്റൊരു യുവാവുമായി സഹാനയുടെ വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. അതിന് സഹാന തടസ്സം നിന്നതോടെ കൊലപ്പെടുത്തിയെന്നാണ് ആരോപണം.