ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ആർബിഐ മുൻ ഗവർണർ ശക്തികാന്ത ദാസിനെ നിയമിച്ചു വിജ്ഞാപനമിറക്കി. പ്രധാനമന്ത്രിയുടെ കാലാവധി തീരുന്നതുവരെയോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയോ ആയിരിക്കും നിയമനം. നിതി ആയോഗിന്റെ സിഇഒ ബിവിആർ സുബ്രമണ്യത്തിന്റെ കാലാവധിയും ഒരു വർഷത്തേക്കു നീട്ടി. 2023 ഫെബ്രുവരിയിൽ രണ്ട് വർഷത്തേക്കായിരുന്നു നിതി ആയോഗ് സിഇഒയെ നിയമിച്ചത്.
2018 മുതൽ ആറു വർഷം ആർബിഐയെ നയിച്ചത് ശക്തികാന്ത ദാസ് ആയിരുന്നു. കോവിഡ് മഹാമാരി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പിടിച്ചു കുലുക്കിയപ്പോഴും നൂതന നയങ്ങൾ അവതരിപ്പിച്ചു സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന ഒട്ടേറെ പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ധനകാര്യം, നികുതി, വ്യവസായം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളിലായി നാല് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തും ശക്തികാന്ത ദാസിന് അവകാശപ്പെടാനുണ്ട്.