ന്യൂഡൽഹി: ആചാരാനുഷ്ഠാനങ്ങളെ കളിയാക്കുന്നവർ സമൂഹത്തിലെ ഐക്യം തകർക്കാൻ ശ്രമിക്കുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ബലഹീനമാക്കാൻ വിദേശ ശക്തികൾ ശ്രമിക്കുന്നുണ്ട്.. അത്തരം വിദേശ ശക്തികൾ സമൂഹത്തെ ഭിന്നിപ്പിച്ച് ഐക്യം തകർക്കാൻ ശ്രമിക്കുന്നവർക്കൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോൾ നടക്കുന്ന കുംഭമേള ഐക്യത്തിന്‍റെ പ്രതീകമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കുംഭമേളയ്ക്കെതിരെ മമതാ ബാനർജി അടക്കം നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് മോദിയുടെ പ്രസ്താവന. മധ്യപ്രദേശിൽ ക്യാൻസർ ആശുപത്രിയുടെ തറക്കല്ലിടിൽ ചടങ്ങിനിടയാണ് മോദിയുടെ പരാമര്‍ശം
മഹാ കുംഭമേള മരണ കുംഭമേളയായെന്നായിരുന്നു മമതബാനര്‍ജിയുടെ പ്രസ്താവന. മുന്നൊരുക്കങ്ങളിലടക്കം ബിജെപി സർക്കാർ സമ്പൂർണ പരാജയമാണെന്നും, പോസ്റ്റ് മോർട്ടം പോലും നടത്താതെയാണ് ദുരന്തത്തിൽ മരിച്ച ബംഗാൾ സ്വദേശികളുടെ മൃതദേഹം നാട്ടിലേക്ക് അയച്ചതെന്നും മമത വിമർശിച്ചിരുന്നു. മമതയുടെ പരാമർശം ഹൈന്ദവ വിരുദ്ധമാണെന്നും, പരമ്പരാഗത ഹിന്ദു ആചാരങ്ങളെ അവര്‍ നിരന്തരം അപമാനിക്കുകയാണെന്നും ബിജെപി വിമർശിച്ചു.