കുര്‍ണൂല്‍.തെലങ്കാന നാഗർ കുർണൂലിലെ ടണൽ അപകടത്തിൽ രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ. ദൗത്യം സംഘം അപകടമുണ്ടായ ഇടത്തിന് 40 മീറ്റർ അടുത്ത് വരെ എത്തിയെങ്കിലും കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനായില്ല. ടണൽ മൂടിയ നിലയിലുള്ള ചെളിയും മറ്റ് അവശിഷ്ടങ്ങളും പൂർണമായി നീക്കം ചെയ്യാൻ സമയമെടുക്കുന്നതാണ് ദൗത്യത്തിന് പ്രതിസന്ധിയാകുന്നത്
അപകടമുണ്ടായി അറുപതാം മണിക്കൂറിലേക്ക് കടക്കുകയാണ്. അവർ എട്ട് പേർക്ക് എന്ത് സംഭവിച്ചുവെന്നതിൽ ഇതുവരെ ഉത്തരമില്ല. ദൗത്യ സംഘം അപകടമുണ്ടായതിന് 40 മീറ്റർ അടുത്തെത്തി. എന്നാൽ തകർന്ന് കിടക്കുന്ന ബോറിങ് മെഷീന്റെ അവശിഷ്ടങ്ങളും, കല്ലും ചെളിയും എല്ലാം ചേർന്ന് ടണൽ തന്നെ മൂടിയിരിക്കുന്നു. അത് പൂർണമായി നീക്കം ചെയ്ത് മുന്നോട്ട് പോവുക എന്നത് അതീവ ദുഷ്കരമാണ്. ലൗഡ് സ്പീക്കറുകൾ ഉപയോഗിച്ച് കുടുങ്ങിയവരുടെ പേരുകൾ വിളിച്ചുനോക്കിയെങ്കിലും മറുപടി ഉണ്ടായില്ല
ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ ദൗത്യ സംഘത്തിനൊപ്പം ഉണ്ടായിരുന്ന റാറ്റ് മൈനേഴ്സും നാഗർ കുർണൂലിൽ എത്തി രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. അത്യാധുനിക എൻഡോസ്കോപ്പിക്, റോബോട്ടിക് ക്യാമറകൾ ഉപയോഗിച്ച് കുടുങ്ങിക്കിടക്കുന്നവരെ ട്രാക്ക് ചെയ്യാനുള്ള ശ്രമവും തുടരുകയാണ്. ടണലിനകത്തേക്ക് മുഴുവൻ സമയവും ഒക്സിജൻ സപ്ലൈ ചെയ്യുന്നുണ്ട്. അവശിഷ്ടങ്ങൾക്ക് അടിയിൽ അകപ്പെട്ടില്ലെങ്കിൽ എട്ട് പേരെയും ജീവനോടെ രക്ഷപ്പെടുത്താനാകുമെന്നാണ് ദൗത്യ സംഘത്തിന്റെ പ്രതീക്ഷ