ന്യൂഡൽഹി: ഡൽഹി സൗത്ത് ഏഷ്യൻ സർവകലാശാലയിൽ വിദ്യാർത്ഥി സംഘർഷം. കോളേജ് മെസിൽ മാംസാഹാരം നൽകിയത് എബിവിപി പ്രവർത്തകർ തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്ന് എസ്എഫ്ഐ ആരോപിച്ചു. ശിവരാത്രി ദിനത്തിൽ മാംസാഹാരം നൽകാൻ പാടില്ലെന്ന് ഇവർ ആവശ്യപ്പെടുകയായിരുന്നു. ഒരു വനിത വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ ആക്രമിച്ചതായും പരാതിയുണ്ട്.
ശിവരാത്രി ദിനത്തിൽ മെസ്സിൽ മാംസാഹാരം വിളമ്പുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് ഇടതു വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു. മെസിലെ പട്ടിക പ്രകാരം ഇന്ന് മാംസാഹാരം നൽകുന്ന ദിവസമാണ്. എന്നാൽ ഇത് എബിവിപി പ്രവർത്തകർ തടഞ്ഞു. ഇതാണ് സംഘർഷത്തിന് വഴിവെച്ചത്. എബിവിപി പ്രവർത്തകർ മർദിച്ചെന്നാരോപിച്ച് വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകി.
സംഭവത്തിൽ കർശന നടപടിയെടുക്കണമെന്ന് എസ്എഫ്ഐ ഡൽഹി സ്റ്റേറ്റ് കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അതേസമയം ശിവരാത്രി ദിനത്തിൽ വ്രതം എടുത്ത വിദ്യാർത്ഥികൾക്ക് നേരെ ഇടതു സംഘടനകൾ അതിക്രമം നടത്തിയെന്നാണ് എബിവിപി ആരോപിക്കുന്നത്. സർവകാലാശാല പ്രോക്ടർക്ക് പരാതി നൽകിയതായും എബിവിപി അറിയിച്ചു.