ന്യൂഡൽഹി: ഡൽഹിയിലെ വനിതകൾക്ക് മാസം 2500 രൂപ നൽകുന്ന സംസ്ഥാന സർക്കാരിൻറെ മഹിളാ സമൃദ്ധി യോജന പദ്ധതിയുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ച് ചർച്ച ചെയ്യാൻ ഡൽഹി സർക്കാർ ഇന്ന് മന്ത്രിസഭ യോഗം ചേരും. ഗുണഭോക്താക്കളായ വനിതകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം എത്തുക.
വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ താഴെയുള്ള സ്ത്രീകൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. അധികാരത്തിൽ എത്തിയിട്ടും പദ്ധതി നടപ്പാക്കാൻ വൈകിയത് ജനങ്ങളോടുള്ള വഞ്ചനയാണെന്ന് എഎപി വിമർശിച്ചിരുന്നു. ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന പ്രചാരണ വാഗ്ദാനമായിരുന്നു മഹിളാ സമൃദ്ധി യോജന.
ഓൺലൈൻ പോർട്ടലിലൂടെയാണ് പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ നടത്താനാവുക. യോഗ്യരായ സ്ത്രീകളെ കണ്ടെത്താൻ എല്ലാ ഫോമുകളുടെയും പരിശോധന നടത്തുന്നതിനായി ഐടി വകുപ്പ് ഈ പോർട്ടലിനൊപ്പം ഒരു പ്രത്യേക സോഫ്റ്റ്‌വെയറും വികസിപ്പിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനായി വിവിധ വകുപ്പുകളിൽ നിന്ന് സർക്കാർ ഡാറ്റ തേടിയിട്ടുണ്ട്. മധ്യപ്രദേശിലെ ‘ലാഡ്‌ലി ബെഹ്‌ന യോജന’, മഹാരാഷ്ട്രയിലെ ‘ലാഡ്കി ബഹിൻ യോജന’ തുടങ്ങിയ ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിലവിലുള്ള പദ്ധതികൾക്ക് സമാനമാണ് മഹിളാ സമൃദ്ധി യോജന.