പൂനെ: ട്രാഫിക് സിഗ്നലിൽ മൂത്രമൊഴിച്ച യുവാവ് അറസ്റ്റിൽ. പൂനെയിലെ ഒരു ട്രാഫിക് സിഗ്നലിൽ ബിഎംഡബ്ല്യു കാറിൽ നിന്ന് ഇറങ്ങിയ ഒരാൾ മൂത്രമൊഴിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി. റോഡിന്‍റെ നടുവിൽ ബിഎംഡബ്ല്യു നിര്‍ത്തി വാതിലുകൾ തുറന്നിട്ട ശേഷം ഗൗരവ് അഹുജ എന്ന് യുവാവ് ട്രാഫിക് സിഗ്നലിൽ മൂത്രമൊഴിക്കുകയായിരുന്നു. ഒരു വഴിയാത്രക്കാരനാണ് വീഡിയോയിൽ പകര്‍ത്തിയത്.
മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ നിന്ന് പൂനെ പൊലീസ് ഗൗരവ് അഹുജയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർ നിയമനടപടികൾക്കായി ഇയാളെ യെരവാഡ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതേസമയം, ആഡംബര കാറിന്റെ മുൻസീറ്റിൽ ഉണ്ടായിരുന്ന ഭാഗ്യേഷ് ഓസ്വാൾ എന്നയാളെയും കസ്റ്റഡിയിലെടുത്തു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഓസ്വാളിനെ വൈദ്യപരിശോധനയ്ക്ക് അയച്ചതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി. ഒരാൾ മുൻസീറ്റിൽ ഇരിക്കുകയും മറ്റൊരാൾ ട്രാഫിക് സിഗ്നലിൽ മൂത്രമൊഴിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. അവരിലൊരാൾ വീഡിയോ ചിത്രീകരിക്കുന്ന വ്യക്തിയെ നോക്കി ചിരിക്കുന്നുമുണ്ട്. “യെരവാഡയിലെ ശാസ്ത്രിനഗർ ചൗക്കിൽ ഒരു യുവാവ് പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതിന്‍റെ വീഡിയോ കണ്ടപ്പോൾ തന്നെ അന്വേഷണം ആരംഭിച്ചുവെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ഹിമ്മത് ജാദവ് പറഞ്ഞു. പൊതുശല്യം, അശ്രദ്ധമായ ഡ്രൈവിംഗ്, പൊതു സുരക്ഷയ്ക്ക് അപകടമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിതയുടെയും മോട്ടോർ വാഹന നിയമത്തിന്‍റെയും കീഴിൽ യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.