ചെന്നൈ: ഭാര്യ ശീതളപാനീയത്തിൽ വിഷം കലർത്തി നൽകിയെന്ന ഭർത്താവിന്റെ ആരോപണം ശാസ്ത്രീയ തെളിവുകളിലൂടെ പൊലീസ് പൊളിച്ചു. കടലൂർ സ്വദേശിയായ കലയരശനാണ് നവവധുവായ ശാലിനിയെ കുടുക്കാനായി സ്വയം വിഷം കഴിച്ച ശേഷം കുറ്റം ഭാര്യയുടെ മേൽ കെട്ടിവയ്ക്കാൻ ശ്രമിച്ചത്.
മറ്റൊരാളുമായി പ്രണയത്തിലായിരുന്നെന്നും ഈ വിവാഹത്തിൽ താൽപര്യമില്ലെന്നും ആദ്യരാത്രിയിൽ തന്നെ ശാലിനി പറഞ്ഞിരുന്നു. പ്രകോപിതനായ കലയരശൻ യുവതിയെ തിരികെ വീട്ടിലേക്ക് അയച്ചു. എന്നാൽ, കുറച്ചു ദിവസത്തിനുള്ളിൽ വീട്ടുകാർ യുവതിയെ തിരികെ ഭർത്താവിന്റെ വീട്ടിലെത്തിച്ചു.
ഇതോടെ, ഭാര്യയോട് പ്രതികാരം ചെയ്യാനായി കലയരശൻ, ശീതളപാനീയത്തിൽ വിഷം കലർത്തി കഴിക്കുകയായിരുന്നു. തുടർന്ന്, ഭാര്യയാണു വിഷം നൽകിയതെന്നും മൊഴി നൽകി. സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ കലശയരശൻ തന്നെയാണു വിഷം വാങ്ങിയതെന്നു കണ്ടെത്തി. യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.