ന്യൂഡൽഹി: കേരള സര്‍ക്കാരിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിന് പ്രതിമാസം 30 ലക്ഷം രൂപയോളം കിട്ടുന്നുവെന്ന ജി സുധാകരന്‍റെ ആക്ഷേപം തള്ളി, കെ വി തോമസ് തന്നെ രംഗത്ത്. സുധാകരൻ പറഞ്ഞത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. തനിക്ക് മാസം 30 ലക്ഷം കിട്ടുന്നില്ല. ഡൽഹിയിലെ പ്രത്യേക പ്രതിനിധി എന്ന നിലയിൽ കിട്ടുന്നത് ഒരു ലക്ഷം രൂപയുടെ ഓണറേറിയമാണ്. താൻ അധ്യാപകർക്കും ജനപ്രതിനിധികൾക്കും അനുവദിച്ച പെൻഷൻ വാങ്ങുന്ന വ്യക്തിയാണ്.
മാസതോറും ലഭിക്കുന്നത് 1,25,000 രൂപ പെൻഷനാണ്. ഡൽഹിയിലെ പ്രതിനിധി എന്ന നിലയിൽ ക്യാബിനെറ്റ് റാങ്കിൽ ഒരു മന്ത്രിക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും തനിക്ക് ആവശ്യപ്പെടാമായിരുന്നു.അങ്ങനെ വന്നാൽ നിലവിലുള്ള എംപി, എംഎൽഎ പെൻഷൻ വേണ്ടെന്ന് വയ്ക്കേണ്ടി വരും. പ്രത്യേക പ്രതിനിധിയുടെ കാലയളവ് കഴിയുമ്പോൾ പെൻഷൻ പുനഃസ്ഥാപിക്കുന്നത് എളുപ്പമല്ല. അതിനാലാണ് പ്രതിഫലം വേണ്ടെന്നു വച്ചതെന്നും കെ വി തോമസ് പറഞ്ഞു
2023-24 കാലഘട്ടത്തിലെ തന്‍റെ വിമാനയാത്ര ചെലവ് അഞ്ച് ലക്ഷത്തിൽ താഴെ മാത്രമാണ്. തന്‍റെ അക്കൗണ്ട് ഹെഡിൽ തന്നെയാണ് മറ്റു ഉദ്യോഗസ്ഥരുടെ യാത്രാ ചെലവും ഉൾപ്പെടുന്നത്. അതിനാലാണ് യാത്രാബത്ത 11 ലക്ഷമായി ഉയർന്നത്. പിണറായി വിജയന്‍റെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ജി സുധാകരന് അയച്ച കത്തില്‍ കെ വി തോമസ് വ്യക്തമാക്കി