മുംബൈ: ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്തെന്നു പറഞ്ഞു മുംബൈ സ്വദേശിനിയായ വയോധികയുടെ (86) 20.25 കോടി രൂപ തട്ടിയെടുത്ത കേസിൽ 2 പേർ അറസ്റ്റിൽ. മലാഡ് സ്വദേശിയായ ഷയാൻ ജമീൽ ഷെയ്ഖ് (20), മീരാ റോഡ് സ്വദേശി റജിഖ് അസം ബട്ട് (20) എന്നിവരാണു പിടിയിലായത്. ഇരുവരും രാജ്യാന്തര തട്ടിപ്പുസംഘത്തിന്റെ കണ്ണികളാണെന്നു കണ്ടെത്തി.
ആധാർ കാർഡ് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നാരോപിച്ചാണ് പല തവണകളായി പണം കവർന്നത്. കഴിഞ്ഞ ഡിസംബർ 26 മുതൽ ഈ മാസം 3 വരെ ഇത്തരത്തിൽ പണം കവർന്നു. കുടുംബാംഗങ്ങളെ വിവരം അറിയിച്ചതോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജമീൽ ഷെയ്ഖിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
തട്ടിപ്പുത്തുകയിൽനിന്ന് അഞ്ച് ലക്ഷത്തോളം രൂപ ഇയാളുടെ അക്കൗണ്ടിലേക്കു മാറ്റിയതായും കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്തതോടെയാണ് ബട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്നും പൊലീസ് പറഞ്ഞു. ഇവരുടെ ടെലഗ്രാമിൽ വിദേശ പൗരന്മാർ ഉൾപ്പെടുന്ന ഗ്രൂപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും ഇവർക്ക് ബാങ്ക് അക്കൗണ്ടുകളെ സംബന്ധിച്ച വിവരങ്ങൾ കൈമാറിയതായും പൊലീസ് പറഞ്ഞു. മറ്റുള്ളവർക്കായുള്ള അന്വേഷണം തുടരുകയാണ്.