വഖഫ് നിയമ ഭേദ​ഗതി ബിൽ ലോക്സഭയില്‍ അവതരിപ്പിച്ച് കിരണ്‍ റിജിജു; എട്ട് മണിക്കൂർ ചർച്ച, എതിർപ്പുമായി പ്രതിപക്ഷം

Advertisement

ന്യൂഡൽഹി: വഖഫ് നിയമ ഭേദ​ഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് ലോക്സഭയില്‍ ബില്ല് അവതരിപ്പിച്ചത്. 8 മണിക്കൂർ ബില്ലിൻമേൽ സഭയിൽ ചർച്ച നടക്കും. ശേഷം കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു സഭയില്‍ മറുപടി നൽകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ചർച്ചയിൽ സംസാരിക്കും.

ബില്ലിനെതിരെ ശക്തമായി പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഒറ്റക്കെട്ടായി ബില്ലിനെ എതിർക്കാൻ ഇന്ത്യ സഖ്യം ആഹ്വാനം ചെയ്തു. ബില്ല് ന്യൂനപക്ഷ വിരുദ്ധമെന്ന പ്രചാരണം തള്ളുന്ന കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ മുനമ്പം വിഷയത്തിലടക്കം പ്രയോജനം കിട്ടുമെന്ന അവകാശവാദമാണ് മുന്നോട്ട് വയ്ക്കുന്നത്. പാർട്ടി കോൺ​ഗ്രസ് നടക്കുന്നതിനാൽ ആദ്യം ചർച്ചയിൽ പങ്കെടുക്കില്ലെന്നറിയിച്ച സിപിഎം എംപിമാരോട് പങ്കെടുക്കാൻ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.

വഖഫ് സ്വത്തിൽ അവകാശം ഉന്നയിക്കാൻ രേഖ നിർബന്ധമാക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. സ്ത്രീകളെയും അമുസ്ലീമുകളെയും ബോർഡിൽ ഉൾപ്പെടുത്താനും ബില്ല് നിർദേശിക്കുന്നു. ട്രൈബ്യൂണൽ വിധിയിൽ ആക്ഷേപമുള്ളവർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ബില്ല് നിഷ്കർഷിക്കുന്നു. അഞ്ച് വർഷം ഇസ്ലാം മതം പിന്തുടർന്നവർക്കേ വഖഫ് നൽകാനാവൂ എന്ന വ്യവസ്ഥയും ബില്ലിലുണ്ട്. വഖഫ് ബൈ യൂസർ വ്യവസ്ഥക്ക് പകരം, വഖഫ് ഡീഡ് എന്ന വ്യവസ്ഥ നിർബന്ധമാക്കി.

വഖഫ് സംബന്ധിച്ച ട്രൈബ്യൂണൽ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്നും സംസ്ഥാന സർക്കാർ നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ജില്ലാ കളക്ടർ എന്ന വ്യവസ്ഥ എടുത്ത് മാറ്റി. വഖഫ് പട്ടിക വിജ്ഞാപനം ചെയ്താൽ 90 ദിവസത്തിനകം വഖഫ് പോർട്ടലിലും ഡാറ്റാബേസിലും അപ്ലോഡ് ചെയ്യണം. രജിസ്റ്റർ ചെയ്യാത്ത വഖഫ് സ്വത്തുക്കൾ സർക്കാരിനേറ്റെടുക്കാമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here