രാഷ്ട്രപതി ഒപ്പ് വെച്ചു; വഖഫ് നിയമ ഭേദഗതി ബില്‍ നിയമമായി ,നിയമം വിജ്ഞാപനം ചെയ്തുകൊണ്ടുള്ള കേന്ദ്ര നിയമ മന്ത്രാലയം ഉത്തരവ് പുറത്തിറങ്ങി

Advertisement

ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കി. രാഷ്ട്രപതി ഒപ്പ് വെച്ചതോടെ ബില്‍ നിയമമായി. നിയമം വിജ്ഞാപനം ചെയ്തുകൊണ്ടുള്ള കേന്ദ്ര നിയമ മന്ത്രാലയം ഉത്തരവ് പുറത്തിറങ്ങി .

അതേ സമയം കോണ്‍ഗ്രസ്, എഐഎംഐഎം, ആം ആദ്മി പാര്‍ട്ടി (എഎപി) എന്നിവര്‍ വെവ്വേറെ ഹരജികളിലൂടെ പുതിയ നിയമത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.

പ്രതിപക്ഷത്തിൻ്റെയും മുസ്‌ലിം സംഘടനകളുടെയും പ്രതിഷേധത്തിനിടെയാണ് രാഷ്ട്രപതിയുടെ അംഗീകാരം. ഏപ്രിൽ രണ്ട്, മൂന്ന് ദിവസങ്ങളിലായിരുന്നു വഖഫ് ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു നടപടി.

ലോക്‌സഭയില്‍ ആകെ 520 പേരാണ് വോട്ട് ചെയ്തത്. 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. 14 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് വഖഫ് നിയമ ഭേദ​ഗതി ബിൽ ലോക്സഭയിൽ പാസാക്കിയത്. ഇലക്ട്രോണിക് രീതിയിൽ നടന്ന വോട്ടെടുപ്പിലാണ് 288 പേർ അനുകൂലിക്കുകയും 232 പേർ എതിർക്കുകയും ചെയ്തത്. എംപിമാരായ കെ.സി വേണുഗോപാൽ, ഗൗരവ് ഗോഗോ, എൻ.കെ പ്രേമചന്ദ്രൻ, ഇ. ടി മുഹമ്മദ് ബഷീർ , കെ.രാധകൃഷ്‌ണൻ തുടങ്ങിയവരുടെ ഭേദ​ഗതികൾ ശബ്ദവോട്ടിനിട്ട് തള്ളുകയായിരുന്നു. കേന്ദ്രനിയമ മന്ത്രി കിരണ്‍ റിജിജുവാണു ബിൽ സഭയിൽ അവതരിപ്പിച്ചത്.
പ്രതിപക്ഷത്തിന്‍റെ എതിർപ്പ് തള്ളിയാണ് രാജ്യസഭ ബിൽ പാസാക്കിയത്. 128 പേർ ബില്ലിനെ അനുകൂലിക്കുകയും 95 പേർ എതിർക്കുകയും ചെയ്തു. 13 മണിക്കൂർ നീണ്ട മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് വോട്ടിനിട്ട് ബിൽ പാസാക്കിയത്.

Advertisement