ന്യൂഡൽഹി: കുരുത്തോല പ്രദക്ഷിണത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചതായി സേക്രഡ് ഹാർട്ട് ദേവാലയം. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി തടഞ്ഞത്. സെൻ്റ് മേരീസ് പള്ളിയിൽ നിന്ന് സേക്രഡ് ഹാർട്ട് ദേവാലയത്തിലേക്കാണ് പ്രദക്ഷിണം നിശ്ചയിച്ചിരുന്നത്.
ഉച്ചക്ക് ശേഷം പള്ളി വളപ്പിൽ പ്രദക്ഷിണം നടക്കും. പ്രധാനമന്ത്രിയടക്കം ബിജെപി നേതാക്കൾ ക്രിസ്മസ്, ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന പള്ളിയാണ് സേക്രഡ് ഹാർട്ട് ദേവാലയം. ഇന്ന് വൈകീട്ടായിരുന്നു കുരിശിന്റെ വഴിയെന്ന പേരിൽ കുരുത്തോല പ്രദക്ഷിണം നടത്താൻ തീരുമാനിച്ചത്. അതിനുള്ള അനുമതിയാണ് നിഷേധിച്ചത്.
സംഭവത്തിൽ വിശ്വാസികൾക്ക് അതൃപ്തിയുണ്ട്. പള്ളിക്കുള്ളിൽ പ്രദക്ഷിണം നടത്തുമെന്ന് പള്ളി അധികൃതർ അറിയിച്ചു. എല്ലാ വര്‍ഷവും പ്രദക്ഷിണം നടക്കാറുണ്ടെന്ന് പള്ളി വികാരി പറഞ്ഞു. ഏകദേശം രണ്ടായിരത്തോളം വിശ്വാസികള്‍ പങ്കെടുക്കാറുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി നടക്കാറുള്ള ചടങ്ങാണിത്. എന്നാല്‍, കൃത്യമായ കാരണം കാണിക്കാതെയാണ് അനുമതി നിഷേധിച്ചതെന്നും വികാരി പറഞ്ഞു.