ഒളിംപിക്‌സ് ഹോക്കി; ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്.. കരുത്തരായ ഓസ്ട്രേലിയയെ വീഴ്ത്തി

Advertisement

ഒളിംപിക്‌സ് ഹോക്കിയില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ ഇരട്ടഗോളില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ ഓസ്‌ട്രേലിയയെ വീഴ്ത്തിയത്. 52 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ഒളിംപിക്സില്‍ ഓസീസിനെ തോല്‍പ്പിക്കുന്നത്. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറില്‍ കടന്നു. തുടക്കത്തില്‍ 2-0ത്തിന് മുന്നിലെത്താന്‍ ഇന്ത്യക്കായി. ആദ്യ ക്വാര്‍ട്ടറില്‍ അഭിഷേകിന്റെ സ്ട്രൈക്കിലൂടെയാണ് ലീഡ് എടുത്തത്. മിനിറ്റുകള്‍ക്കകം നായകന്‍ ഹര്‍മന്‍ പ്രീതിന്റെ രണ്ടാം ഗോള്‍. പെനാല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ക്യാപ്റ്റന്റെ രണ്ടാം ഗോള്‍.
രണ്ടാം ക്വാര്‍ട്ടറില്‍ തോമസ് ക്രെഗിലൂടെ ഓസ്ട്രേലിയ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും പതറാതെയായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ മൂന്നാം ഗോള്‍ നേടി. ഇത്തവണയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ആണ് ഗോള്‍വല കുലുക്കിയത്. ഇന്ത്യയ്ക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി കോര്‍ണര്‍ ഗോള്‍ലൈനിനു സമീപം ഓസീസ് താരം കാല്‍കൊണ്ട് തടഞ്ഞതോടെ ഇന്ത്യയ്ക്ക് അനുകൂലമായി പെനാല്‍റ്റി സ്ട്രോക്ക്. ഷോട്ടെടുത്ത ഹര്‍മന്‍പ്രീത് അനായാസം ലക്ഷ്യം കണ്ടതോടെ ഇന്ത്യ 3-1ന് മുന്നില്‍. അവസാന ക്വാര്‍ട്ടറില്‍ ഓസീസിന്റെ രണ്ടാം ഗോള്‍. സമ്മര്‍ദത്തെ അതിജീവിച്ച് ഇന്ത്യ വിജയം കണ്ടു.

Advertisement