പാരിസ് ഒളിംപിക്‌സിന് ഇന്ന് തിരശീല വീഴും…

Advertisement

പാരിസ് ഒളിംപിക്‌സിന് ഇന്ന് തിരശീല വീഴും. ഒളിമ്പിക്സിലെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും അവസാനിച്ചപ്പോള്‍ ഒരു വെള്ളിയും അഞ്ച് വെങ്കല മെഡലുകളും ഉള്‍പ്പടെ ആറ് മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. മത്സരിച്ച ഒരു ഇനത്തിലും സ്വര്‍ണ്ണം നേടാന്‍ ഇന്ത്യക്ക് സാധിച്ചില്ല. പാരീസ് ഒളിമ്പിക്സില്‍ എഴുപത്തിയൊന്നാമതാണ് ഇന്ത്യയുടെ റാങ്ക്. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സില്‍ നാല്‍പത്തിയെട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. ടോക്കിയോയില്‍ നിന്ന് നാലുവര്‍ഷങ്ങള്‍ക്കപ്പുറം പാരീസില്‍ എത്തിയപ്പോള്‍ മത്സരിച്ച പലവിഭാഗങ്ങളിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല.
ഇത്തവണ പത്ത് മെഡലുകളാണ് രാജ്യം പ്രതീക്ഷിച്ചിരുന്നത്. ഒളിമ്പിക്സ് ഷൂട്ടിങ്, ഹോക്കി, ഗുസ്തി, ജാവലിന്‍ ത്രോ എന്നീ നാല് ഇനങ്ങളില്‍ മാത്രമാണ് ഇന്ത്യയ്ക്ക് മെഡല്‍ നേടാനായത്. ഗുസ്തി താരം വിനേഷ് ഫോഗട്ടിന് വെള്ളി മെഡല്‍ ലഭിക്കുന്നതിന് തീരുമാനമായാല്‍ മെഡല്‍ നേട്ടം ഏഴിലേക്ക് എത്തും. ഒരു സ്വര്‍ണ മെഡല്‍ ഇല്ലെന്ന നിരാശയുമായാണ് പാരിസില്‍നിന്ന് ഇന്ത്യ മടങ്ങുന്നത്. ടോക്കിയോയില്‍ സ്വര്‍ണം ജയിച്ച ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഇത്തവണ വെള്ളി മെഡലാണ് സ്വന്തമാക്കിയത്. ഇന്ത്യന്‍ ഹോക്കി ടീം കഴിഞ്ഞ ഒളിമ്പിക്സിലെ മെഡല്‍നേട്ടം നിലനിര്‍ത്തി. കൂടാതെ മനു ഭാകര്‍,സരബ്ജ്യോത് സിങ്, സ്വപ്‌നില്‍ കുസാലെ, അമന്‍ സെഹ്റാവത്ത് എന്നിവരാണ് മെഡല്‍ നേടിയത്.
സമാപനത്തിന് ഗംഭീര പരിപാടികളാണ് പാരീസ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച 12.30 നാണ് സമാപന ചടങ്ങുകള്‍ക്ക് തുടക്കമാകുക. പാരിസിലെ സ്റ്റാഡെ ഡെ ഫ്രാന്‍സിലാണ് ചടങ്ങുകള്‍ നടക്കുക. രാജ്യങ്ങളുടെ പരേഡിന് ശേഷം ഒളിമ്പിക്സ് പതാക 2028 ഒളിംപിക്‌സിന്റെ ആതിഥേയരായ ലോസ് ആഞ്ചലസിന് കൈമാറും. ഇതിഹാസ ഗോള്‍ കീപ്പറും മലയാളിയുമായ പിആര്‍ ശ്രീജേഷും ഷൂട്ടിങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടിയ ചരിത്രമെഴുതിയ വനിതാ താരം മനു ഭാകറുമാകും ഇന്ത്യന്‍ പതാകയേന്തുക.

Advertisement