വിരലിന് പരുക്കേറ്റതിനെ തുടർന്ന് ഐപിഎല്ലിൽ രാജസ്ഥാൻ റോയല്‍സിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറി നിന്നിരുന്ന സഞ്ജു സാംസൺ വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തു തിരിച്ചു എത്തുന്നു. സീസണില്‍ ഒരു ജയം മാത്രം നേടി തിരിച്ചടി നേരിടുന്ന ടീമിന് സഞ്ജുവിന്റെ തിരിച്ചുവരവ് ആശ്വാസമാകും. മലയാളി താരവും നായകനുമായ സഞ്ജു സാംസണ്‍ അടുത്ത മത്സരം മുതല്‍ വിക്കറ്റ് കീപ്പിങ് ചെയ്യാനുള്ള അനുമതി ബിസിസിഐയുടെ സെന്റർ ഫോർ എക്സലൻസ് നല്‍കി. രാജസ്ഥാന്റെ ആദ്യ മൂന്ന് മത്സരങ്ങളിലും സഞ്ജു ഇംപാക്ട് പ്ലെയറായാണ് കളത്തിലെത്തിയത്. സഞ്ജുവിന്റെ അഭാവത്തില്‍ യുവതാരം റിയാൻ പരാഗായിരുന്നു ടീമിനെ നയിച്ചത്. വിക്കറ്റ് കീപ്പർ റോളില്‍ ദ്രുവ് ജൂറലുമായിരുന്നു രാജസ്ഥാനായി കളത്തിലെത്തിയത്.
നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തി സഞ്ജു കായിക ക്ഷമത തെളിയിച്ചതായാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. രാജസ്ഥാന്റെ അടുത്ത മത്സരം പഞ്ചാബ് കിങ്സുമായാണ്.