കോപ്പാ അമേരിക്ക: അർജന്റീന സെമിയിൽ…രക്ഷകനായി എമി… മെസ്സി നിരാശപ്പെടുത്തി

Advertisement

അര്‍ജന്റീന കോപ്പ അമേരിക്ക ഫുട്‌ബോള്‍ സെമിയില്‍. ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ എക്വഡോറിനെ പെനാല്‍റ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അര്‍ജന്റീന സെമിയില്‍ എത്തിയത്. നിശ്ചിത സമയത്ത് 1-1ന് സമനിലയിലായ മത്സരത്തില്‍ ഷൂട്ടൗട്ടില്‍ നേടിയ 4-2 ജയത്തോടെയാണ് മെസ്സിയുടെയും സംഘത്തിന്റെയും സെമി പ്രവേശനം. സൂപ്പര്‍താരം ലയണല്‍ മെസ്സി ഷൂട്ടൗട്ടിലെ ആദ്യ കിക്ക് പാഴാക്കിയ മത്സരത്തില്‍ എക്വഡോറിന്റെ രണ്ട് കിക്കുകള്‍ തടുത്തിട്ട് എമിലിയാനോ മാര്‍ട്ടിനസാണ് അര്‍ജന്റീനയുടെ രക്ഷകനായത്. മെസ്സിയുടെ പനേങ്ക കിക്ക് ബാറിലിടിച്ച് മടങ്ങുകയായിരുന്നു. ജൂലിയന്‍ അല്‍വാരസ്, മാക് അലിസ്റ്റര്‍, ഗോണ്‍സാലോ മൊണ്ടിയെല്‍, നിക്കോളാസ് ഒട്ടമെന്‍ഡി എന്നിവര്‍ അര്‍ജന്റീനയ്ക്കായി ലക്ഷ്യം കണ്ടു. ഏയ്ഞ്ചല്‍ മെന, അലന്‍ മിന്‍ഡ എന്നിവരുടെ കിക്കുകള്‍ തടുത്തിട്ടാണ് മാര്‍ട്ടിനസ് മെസ്സിപ്പടയുടെ രക്ഷകനായത്. എക്വഡോറിനായി ജോണ്‍ യെബോയും ജോര്‍ഡി കായ്‌സെഡോയും ലക്ഷ്യം കണ്ടെങ്കിലും ഫലമുണ്ടായില്ല.
ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇരമ്പിയെത്തിയ എക്വഡോര്‍ ടീമിനെതിരേ ഒരുവിധത്തിലാണ് അര്‍ജന്റീന പിടിച്ചുനിന്നത്. പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനായിട്ടില്ലെന്ന് തോന്നിച്ച ലയണല്‍ മെസ്സി നിരാശപ്പെടുത്തിയ മത്സരത്തില്‍ 35-ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസിന്റെ ഹെഡര്‍ ഗോളാണ് അര്‍ജന്റീനയ്ക്ക് ലീഡ് നല്‍കിയത്.

എന്നാല്‍ ഇന്‍ജുറി ടൈമില്‍ കെവിന്‍ റോഡ്രിഗസ് നേടിയ ഗോളില്‍ എക്വഡോര്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീട്ടുകയായിരുന്നു.
ആദ്യ 14 മിനിറ്റുവരെ വിരസമായി തുടര്‍ന്ന മത്സരം അതിനു ശേഷമാണ് ചൂടുപിടിച്ചത്. തുടക്കത്തില്‍ അര്‍ജന്റീനയുടെ പന്തടക്കത്തില്‍ പ്രതിരോധിച്ചുനിന്ന എക്വഡോര്‍ 15-ാം മിനിറ്റുമുതല്‍ ആക്രമണം തുടങ്ങി. ആദ്യം ജെറെമി സാര്‍മിയെന്റോയുടെ ഷോട്ട് അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനസ് രക്ഷപ്പെടുത്തിയെങ്കിലും തൊട്ടുപിന്നാലെ കെന്‍ഡ്രി പയെസിലൂടെ അടുത്ത ആക്രമണവുമെത്തി.

പിന്നാലെ ടോറസ് നല്‍കിയ ത്രൂബോള്‍ സ്വീകരിച്ച് മുന്നോട്ടുകയറിയ എന്നര്‍ വലന്‍സിയ നല്‍കിയ ക്രോസ് പക്ഷേ വലയിലെത്തിക്കാന്‍ പ്രെസിയാഡോയ്ക്ക് സാധിക്കാതെ പോയി.