വയനാടിനായി ഇതുവരെ ലഭിച്ചത് 142.20 കോടി രൂപയെന്ന് മുഖ്യമന്ത്രി; സഹായവുമായി നിരവധി കുട്ടികളും

Advertisement

തിരുവനന്തപുരം:
വയനാടിനായി ഇതുവരെ ലഭിച്ചത് 142.20 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തബാധിതർക്ക് സഹായവുമായി ധാരാളം കുട്ടികളാണ് മുന്നോട്ട് വരുന്നത്. മലപ്പുറം പെരിന്തൽമണ്ണയിലെ പത്ത് വയസുള്ള സിയാ സഹ്‌റ, രക്ഷിതാക്കളായ മുഹമ്മദ് നിസാർ, ജസീല എന്നിവർക്കൊപ്പമെത്തി തന്റെ സ്വർണ്ണ പാദസരം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന കുട്ടിയാണ്. ഇവിടെ ആർ സി സിയിലാണ് കുട്ടിയുടെ ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ ലഭിക്കുന്നത്. കൊവിഡ് ലോക്ഡൗൺ കാലത്ത് മരുന്ന് ലഭ്യമാകാത്ത സഹചര്യം ഉണ്ടായി. തുടർന്ന് ഇവിടെ ബന്ധപ്പെട്ട് വേഗത്തിൽ തന്നെ മരുന്ന് ലഭ്യമാക്കിയത് രക്ഷിതാക്കൾ പ്രത്യേകം ഓർമ്മപ്പെടുത്തുകയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിറന്നാൾ ദിവസം വസ്ത്രം വാങ്ങാൻ, സൈക്കിൾ വാങ്ങാൻ, ചെറിയ ആഭരണങ്ങൾ വാങ്ങാൻ സ്വരുപിച്ച തുകകളും സമ്മാനമായി ലഭിച്ച തുകകളും കുടുക്കയിലെ സമ്പാദ്യവും ദുരിതബാധിതർക്കായി കൈമാറിയവരുണ്ട്. അത്തരത്തിലൊന്നാണ് മലപ്പുറം തിരൂരിലെ വെട്ടം എ എച്ച് എം എൽപി സ്‌കൂൾ വിദ്യാർഥികളുടെ സംഭാവന. അവിടുത്തെ വിദ്യാർത്ഥികൾ കാരുണ്യ കുടുക്കയിലൂടെ സമാഹരിച്ച മുക്കാൽ ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.

കുട്ടികൾക്കും അധ്യാപകർക്കുമായി പ്രത്യേകം കാരുണ്യ കുടുക്കളുണ്ട്. താൽപര്യമുള്ള തുക ഇതിൽ നിക്ഷേപിക്കാം. കഴിഞ്ഞ മഹാപ്രളയത്തിലും കോവിഡിലും ഇതേ മാതൃകയിൽ വിദ്യാർത്ഥികൾ സംഭാവന നൽകിയിരുന്നു. ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് രാവില 11 മണി വരെ ആകെ നൂറ്റി നാൽപ്പത്തി രണ്ട് കോടി ഇരുപത് ലക്ഷത്തി അറുപത്തിഅയ്യായിരത്തി മുന്നൂറ്റി ഇരുപത്തി ഒൻപത് (142,20,65,329) രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത്. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് നല്ലരീതിയിലാണ് പൊതുവെ നാടും മാധ്യമങ്ങളും പ്രതികരിച്ചത്.

ആദ്യഘട്ടത്തിലുണ്ടായ കുപ്രചരണങ്ങൾക്ക് ദൂരീകരിക്കാനും യാഥാർഥ്യം ജനങ്ങളെ അറിയാക്കാനും മാധ്യമ ഇടപെടൽ ഉണ്ടായി. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നതിലും നിരവധി മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും മാതൃകയായി. ഇന്ന് കാസർകോട് പ്രസ് ക്ലബ് 2,30,000 രൂപ സംഭാവനയായി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement