കോഴിക്കോട്: കോഴിക്കോട് പോക്സോ കേസിൽ കുറ്റാരോപിതനായ എൽപി എയ്ഡഡ് സ്കൂൾ അധ്യാപകനെയും സംഭവം റിപ്പോർട്ട് ചെയ്യാതിരുന്ന പ്രധാന അധ്യാപികയെയും സ്കൂൾ മാനേജർ സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെയുള്ള കേസ് നിലനിൽക്കുമെന്ന് പോക്സോ കോടതി ഉത്തരവിട്ടതിന്റെ പിന്നാലെയാണ് നടപടി.
നേരത്തെ അധ്യാപകന് അനുകൂലമായി പൊലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിനെതിരെ സ്കൂൾ മാനേജർ തന്നെയാണ് ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ സഹിതം പോക്സോ കോടതിയെ സമീപിച്ചത്. ഇരയ്ക്കും മാതാപിതാക്കൾക്കും പരാതിയില്ലാത്തത് ഉൾപ്പെടെ ചൂണ്ടിക്കാട്ടി കേസിൽ കഴമ്പില്ലെന്നായിരുന്നു പൊലീസ് അന്വേഷണ റിപ്പോർട്ട് നൽകിയത്. പൊലീസ് റിപ്പോർട്ട് തൃപ്തികരമല്ലെന്ന് നിരീക്ഷിച്ച കോടതി പോക്സോ വകുപ്പുകൾ നിലനിൽക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. രാഷ്ട്രീയ സമ്മർദം കൊണ്ടും, ഇരയെയും മാതാപിതാക്കളെയും സ്വാധീനിച്ചും കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടായി എന്നാണ് മാനേജരുടെ ആരോപണം.