ബീഹാറിൽ നാല് ജില്ലകളിൽ ഇടിമിന്നലേറ്റ് 13 പേർ മരിച്ചു

Advertisement

പറ്റ്ന: വടക്കന്‍ ബിഹാറിലുണ്ടായ ശക്തമായ ഇടി മിന്നലില്‍ 13 പേര്‍ മരിച്ചു. നാലു ജില്ലകളിലാണ് മിന്നല്‍ ദുരന്തമുണ്ടായത്. ബെന്‍ഗുസാരായ്, ധര്‍ബാന്‍ഗ, മധുബാനി, സമാസ്തിപൂര്‍ ജില്ലകളിലാണ് മിന്നലുണ്ടായത്.

ബെന്‍ഗുസാരായില്‍ മിന്നലേറ്റ് അഞ്ചു പേരും ദര്‍ബാഗയില്‍ നാലു പേരും മധുബാനിയില്‍ മൂന്നു പേരും സമാസ്തിപൂരില്‍ ഒരാളുമാണ് മരിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഇന്ന് രാവിലെ(ബുധനാഴ്ച) മുതല്‍ വടക്കന്‍ ബിഹാറില്‍ ശക്തമായ മിന്നലും മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായിരുന്നു.

അതേസമയം മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തി. നാലു ലക്ഷം രൂപ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. ജനങ്ങള്‍ ദുരന്ത നിവാരണ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ് പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തലസ്ഥാനമായ പറ്റ്ന ഉൾപ്പെടെ 70 ബ്ലോക്കുകളിൽ ബിഹാർ കാലാവസ്ഥാ വകുപ്പ് അടിയന്തര മുന്നറിയിപ്പ് നൽകിയിരുന്നു. യെല്ലോ അലേർട്ടാണ് ഇവിടങ്ങളില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഫെബ്രുവരിയിൽ സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ട് പ്രകാരം, 2023ൽ ഇടിമിന്നല്‍ മൂലം സംസ്ഥാനത്ത് 275 മരണങ്ങളാണ് രേഖപ്പെടുത്തിയത്.  
  

Advertisement